ബെംഗളൂരു: ടെലിവിഷന്‍ പരിപാടികളില്‍ ഹൈന്ദവ ദൈവങ്ങളെയും പുരാണ കഥാപാത്രങ്ങളെയും മോശമായി ചിത്രീകരിച്ചതിനെതിരെ കര്‍ണാടക ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സീ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് പുറത്തിറക്കുന്ന പ്രശസ്ത ഹാസ്യ പരിപാടിയായ 'കോമഡി ഖിലാഡിഗലു' എന്ന ഷോയുടെ സംവിധായകനും ചാനലിനുമെതിരെയാണ് കോടതിയുടെ വിമര്‍ശനം.
ഹാസ്യത്തിന്‍റെ പേരില്‍ മതവിശ്വാസങ്ങളെയും ദൈവങ്ങളെയും പരിഹസിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി. ഷോയിലെ ചില ദൃശ്യങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ പാലിക്കേണ്ട ഉത്തരവാദിത്തങ്ങളില്‍ ചാനല്‍ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. സംഭവത്തില്‍ ഷോയുടെ ഡയറക്ടര്‍ക്ക് കൃത്യമായ പങ്കുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ തങ്ങള്‍ക്കെതിരെ എടുത്ത ക്രിമിനല്‍ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അണിയറപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്. എന്നാൽ, ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ രൂക്ഷമായ വിമർശനം. ബിഎന്‍എസ് 299 മത്തെ വകുപ്പ് (മതവികാരം വ്രണപ്പെടുത്തല്‍) പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് മാറ്റിവെച്ചു.
കലയ്ക്കും ഹാസ്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെങ്കിലും അത് മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കുന്നതാകരുത് എന്നാണ് കോടതി വ്യക്തമാക്കിയത്.